ന്യൂഡൽഹി: ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ. വിസക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതിനാൽ ഇന്ത്യക്ക് പുറത്തുനിന്ന് തിരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്യുമെന്ന് അൽ ജസീറ വ്യക്തമാക്കി.
ഇതാദ്യമായല്ല അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ മോദി സർക്കാർ നടപടിയെടുക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് വിലർക്കേർപ്പെടുത്തിയതിന് പിന്നാലെ അൽജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയിൽ പ്രദർശന വിലക്കേർപ്പെടുത്തിയിരുന്നു.
രാജ്യത്തെ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട് അൽജസീറ നിർമിച്ച ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യമെന്ററിയുടെ ഇന്ത്യയിലെ പ്രദർശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയായിരുന്നു ഇതിനു മുൻപ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ഡോക്യുമെൻ്ററി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു.
ഇന്ത്യക്കകത്ത് നിന്ന് റിപ്പോർട്ടിങ് നടന്നില്ലെങ്കിലും പുറത്ത് നിന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുമെന്ന് അൽ ജസീറ വ്യക്തമാക്കി.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.