30.9 C
Qatar
Monday, April 29, 2024

ചരിത്രത്തിലെ ഏറ്റവും മികച്ചത്! യൂറോപ്പിന്റെ കണ്ണു തള്ളിയ ഖത്തർ ലോകകപ്പിനു ഒരു വയസ്സ്

- Advertisement -

മുൻപ് ഏഷ്യൻ രാജ്യങ്ങൾക്ക് ഇത്‌ വെറുമൊരു
സ്വപ്നം മാത്രമായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ നടക്കാൻ പോകാത്ത സ്വപ്നവും വ്യാമോഹവുമാണെന്ന് അടിച്ചേൽപ്പിച്ച മോഹങ്ങൾ. എന്നാൽ യൂറോപ്പിനെ തന്നെ ഞെട്ടിച്ച് ഏറ്റവും മനോഹരമായൊരു ലോകകപ്പൊരുക്കി ഖത്തർ ലോകത്തിന് മറുപടി നൽകിയപ്പോൾ അറബ് രാഷ്ട്രങ്ങൾക്ക് മാത്രമല്ല ഏഷ്യക്ക് തന്നെ അഭിമാനനിമിഷവും പുതിയൊരു ഊർജവുമായി മാറി. അതെ, അസാധ്യമെന്ന് കരുതിയതിനെ ഖത്തർ അതിമനോഹരമായി പൂർത്തീകരിച്ചതിന് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.

വിമർശനങ്ങളെയെല്ലാം ചവിട്ടുപടികളാക്കിയാണ് ഖത്തർ ലോകകപ്പിനെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പെന്ന ഖ്യാതിയോടെ പൂർത്തിയാക്കിയത്. 2009 നവംബറിലായിരുന്നു ഖത്തർ തങ്ങളുടെ സ്വപ്നസാക്ഷാത്‌കാരത്തിന് വേണ്ടി ആദ്യ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഏഷ്യയിൽ നിന്ന് ജപ്പാനും ദക്ഷിണ കൊറിയയും അതിഥേയത്വ അവകാശത്തിനായി മുന്നോട്ടുവന്നെങ്കിലും അവസാന റൗണ്ടിലെത്തിയപ്പോൾ മത്സരത്തിൽ ഖത്തറും അമേരിക്കയും മാത്രമായി. 14 വോട്ട് നേടിയതോടെ ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള മഹനീയ
ദൗത്യത്തിനായി തിരഞ്ഞെടുക്കപെട്ടു.

- Advertisement -

6 വർഷത്തിന് ശേഷം ലോകത്തെ
അതിശയിപ്പിക്കുന്ന ഒരു ലോകകപ്പ്
വിസ്മയമൊരുക്കാൻ വേണ്ടി ഖത്തറിന് രാപ്പകലില്ലാതെ അധ്യാനിക്കേണ്ടി വന്നു. ഖത്തറിന്റെ കാലാവസ്ഥാപരമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റാനുള്ള തീരുമാനം ഫിഫ അംഗീകരിച്ചു. അങ്ങനെ ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പായി മാറി ഖത്തർ ലോകകപ്പ്. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന് അറേബ്യൻ മണ്ണിലെ ചൂട് ദോഷകരമായി മാറും എന്ന ആരോപണങ്ങൾ മൂലമാണ് ലോകകപ്പ് വർഷാവസാനത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.

ലോകകപ്പിന് വേണ്ടി നടക്കുന്ന നിർമ്മാണ
പ്രവർത്തനങ്ങളിൽ നിരവധി തൊഴിലാളികൾ മരിച്ചുവീഴുന്നുവെന്നും അതിൽ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്നുമുള്ള പശ്ചാത്യ മാധ്യമങ്ങളുടെ ആരോപണങ്ങളെയും വാർത്തകളെയും ലോകകപ്പ് സംഘാടക സമിതിയും ഫിഫയും അപ്പാടെ തള്ളിയിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ രൂപപ്പെടുത്തിയെടുത്ത ആരോപണങ്ങൾക്ക് ക്രിയാത്മകമായിട്ടാണ് ഖത്തർ പ്രതികരിച്ചത്.

- Advertisement -

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് വർക്കേഴ്‌സ് വെൽഫെയർ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്താനുള്ള കരട് രേഖ ഖത്തർ പുറത്തിറക്കി. ഖത്തറിലെ സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനുള്ള സ്വതന്ത്ര സമിതിക്ക് രൂപം നൽകാനുള്ള പദ്ധതി ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ പ്രഖ്യാപിക്കുകയും ഇത്തരം വാർത്തകൾക്ക് പിന്നിലുള്ള പ്രത്യേക ലോബിയെ ഫിഫ അപലപിക്കുകയും ചെയ്തിരുന്നു.

കളികാണാൻ ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും വിസ നൽകുമെന്ന ഖത്തറിന്റെ നിലപാട് കയ്യടികളോടെയാണ് ലോകം എതിരേറ്റത്. കാരണം സുരക്ഷയും മറ്റു ആഭ്യന്തര പ്രശ്നങ്ങളും പേടിച്ച് മറ്റൊരു രാജ്യവും ഇത്തരമൊരു തീരുമാനം എടുക്കുമായിരുന്നില്ല. സുസ്ഥിര വികസന മാതൃകകൾ സംയോജിപ്പിച്ചാണ് ഖത്തർ തങ്ങളുടെ നിർമാണങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. അതിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം മരങ്ങൾ ഖത്തറിൽ വച്ചു പിടിപ്പിക്കുകയും ചെയ്തു. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഖത്തർ പരിസ്ഥിതി മന്ത്രാലയവും സംഘാടകസമിതിയും വളരെ ശ്രദ്ധയോടെയാണ് പദ്ധതികൾ നടപ്പിലാക്കിയത്.

ഖത്തറിൽ കളി സാധ്യമാകുമോയെന്ന
സംശയം യൂറോപ്പിൻ്റെ മാത്രമായിരുന്നില്ല, ഖത്തറി ജനതക്ക് തന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകപ്പ് സംഘടിപ്പിക്കപ്പെട്ടു. മികവുറ്റ സംഘാടനം, ശക്തമായ സുരക്ഷ; അതായിരുന്നു ഖത്തറിന്റെ വിജയമന്ത്രം. ചെറിയ രാജ്യത്ത് വലിയ ലോകകപ്പ് എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വർഷം മുമ്പ് ഖത്തറിനു ലോകകപ്പ് വേദി സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർതന്നെ അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ ഏറ്റുപറച്ചിൽ.

ഖത്തറിനെതിരെ കടുത്ത നിലപാടെടുത്ത യൂറോപ്യൻ മാധ്യമങ്ങൾ അതേറ്റു പിടിച്ചു. പക്ഷേ, ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് നടത്തി ഖത്തർ വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടു. തുടക്കംമുതലേ ഖത്തറിന്റെ എല്ലാ മറുപടിയും പ്രവൃത്തിയിലൂടെയായിരുന്നു. ലോകകപ്പിനായി പണിതുയർത്തിയ എട്ട്
സ്റ്റേഡിയങ്ങളായിരുന്നു പ്രധാന സവിശേഷത. ലോകത്തെ ഏത് പുൽമൈതാനങ്ങളെയും വെല്ലുന്നതായിരുന്നു അവ. മുഴുവൻ സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു.

കളി കഴിഞ്ഞിറങ്ങിപ്പോകുന്ന ആരാധകരെ ഉൾക്കൊള്ളാൻ നഗരങ്ങൾക്ക് സാധ്യമാകുമോയെന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ, ഭൂഗർഭ മെട്രോ എല്ലാം മാറ്റിമറിച്ചു. ഒരു ദിവസം നാല് കളിയുള്ളപ്പോഴും ഖത്തറിലെ നഗരങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടില്ലെന്നത് വ്യക്തമായ ആസൂത്രണത്തിന്റെ കഴിവാണ്. കിക്കോഫിൻ്റെ തലേന്ന് യൂറോപ്പിനെയും മാധ്യമങ്ങളെയും കടുത്ത ഭാഷയിലാണ് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ വിമർശനങ്ങൾ ഉന്നയിച്ചത്. മനുഷ്യാവകാശപ്രശ്‌നങ്ങൾ ഇല്ലാത്ത ഏത് യൂറോപ്യൻ രാജ്യമാണുള്ളതെന്നായിരുന്നു പ്രസിഡന്റ് മറുചോദ്യമുന്നയിച്ചത്. വിമർശനങ്ങൾക്ക് പകരം എല്ലാവരും ഇനി കളിയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ വിമർശങ്ങൾക്ക് കുറവുണ്ടായി. കളി തുടങ്ങിയതോടെ ഉണ്ടായിരുന്ന മുൻവിധികളെല്ലാം ഇല്ലാതായി. ഒന്നിനൊന്ന് മെച്ചമുള്ള മത്സരങ്ങൾ യൂറോപ്പ് ഉയർത്തിക്കൊണ്ട് വന്ന എല്ലാ വിവരങ്ങളും മായ്ച്ചുകളഞ്ഞുവെന്ന് വേണം പറയാൻ.

29 ദിവസം 64 കളികൾ നടന്നിട്ടും ഒരു പരാതി പോലും ഉയർന്നില്ല. കളിക്കാർക്ക്
ചൂട് പ്രശ്‌നമാകുമെന്ന്
പറഞ്ഞപ്പോൾ ‌സ്റ്റേഡിയങ്ങൾ വരെ
ശീതീകരിച്ചായിരുന്നു ഖത്തറിന്റെ മറുപടി. അതിൻ്റെ ഗുണം കളിക്കാർക്ക് മാത്രമല്ല,
കാണികൾക്കും കിട്ടിയെന്നതാണ് വസ്തുത. ആർക്കും
വിയർത്തുകുളിച്ച് കളി കാണേണ്ടിവന്നില്ല. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വലിയ കായിക മാമാങ്കങ്ങൾ ഏറ്റെടുക്കാനും അത് നടത്താനും ഖത്തറിന് സാധിക്കുമെന്ന് ഈ ലോകകപ്പോടെ തെളിഞ്ഞു.

സ്വവർഗ സ്നേഹത്തോടും ട്രാൻസ്ജെൻഡറുകളോടും ഖത്തർ വെച്ച്
പുലർത്തുന്ന മനോഭാവത്തെ യൂറോപ്യൻ
ലിബറൽ ചിന്താഗതികൾക്ക് ചോദ്യം
ചെയ്യാതിരിക്കാൻ കഴിയില്ല എന്ന വസ്തുത
അംഗീകരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അത് സംഘാടനത്തിലെ പോരായ്‌മയായി
കാണിച്ച് ഖത്തറിനെ വിമർശിക്കാനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നതിനെയാണ് എതിർക്കപ്പെട്ടത്.

ലോകകപ്പ് സംഘാടനത്തിനായി 220
ബില്യൺ അമേരിക്കൻ ഡോളർ (ഏകദേശം
18 ലക്ഷം കോടി രൂപ) ഖത്തർ ചിലവഴിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ആതിഥേയ രാജ്യവും ഇത്രയും വലിയ സമ്പത്ത് നീക്കിവെച്ചതായി ചരിത്രമില്ല. എന്നാൽ 2004ൽ ഒളിമ്പിക്സ് നടത്തിയ ഗ്രീസിനെ പോലെയോ 2016 ഒളിമ്പിക്സ് നടത്തി കടംകേറി സാമ്പത്തിക നില തകർന്നടിഞ്ഞ ബ്രസീലിനെ പോലെയോ അത്തരം അനുഭവങ്ങൾ ഖത്തറിനെ പിടിച്ചുലക്കുമെന്ന വാദങ്ങൾ തെറ്റായിരുന്നുവെന്ന് തെളിയിച്ചു. ലോകത്തിലെ ഏറ്റവും സോഫ്റ്റ് പവർ ഇമേജ് വളർത്തിയെടുക്കാൻ ഖത്തറിന് ഈ ലോകകപ്പിലൂടെ സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR