കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം സംഭവിച്ചത്. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. അര മണിക്കൂറിനിടയിൽ പല തവണ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.
സ്ഫോടനസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൂടുതൽ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഡൽഹിയിൽ നിന്നും എൻഐഎയുടെ പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തിയിട്ടുണ്ട്.
Content Highlights: Blast in Kochi,kerala
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.