ദോഹ: ചാരവൃത്തി ആരോപിച്ച് 2022 മുതൽ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കമുള്ള 8 മുൻ ഇന്ത്യൻ നേവി സേനാ ഉദ്യോഗസ്ഥരെ ഖത്തർ വിട്ടയച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് ഇന്ന് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കമുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെയാണ് വിട്ടയച്ചത്.
ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നേരത്തെ അമീർ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവ് ശിക്ഷയായി ഇളവ് ചെയ്തിരുന്നു. ഏഴ് പേർ ഇന്ത്യയിലേക്ക് എത്തിയതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
‘ഖത്തറിൽ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്ത എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു. ഇവരിൽ എട്ടുപേരിൽ ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനുമുള്ള ഖത്തർ അമീറിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,” ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത,കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്നത്.
ഖത്തർ അമിരി നേവൽ ഫോഴ്സിൽ ഇറ്റാലിയൻ യു212 സ്റ്റെൽത്ത് അന്തർ വാഹിനികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു ഇവരുടെ ജോലി. ഖത്തറിൽ അൽ ദഹ്റ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് പേരും ചാരവൃത്തി ആരോപിച്ച് 2022ഓഗസ്റ്റിലാണ് അറസ്റ്റിലായത്.
അതിനു ശേഷം വിചാരണ നേരിട്ട എട്ട് പേർക്കും 2023 ഒക്ടോബറിൽ ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട മുൻ നാവികരുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ച് 2023 ഡിസംബർ 28നാണ് കോടതി വധശിക്ഷ റദ്ദാക്കി ഓരോത്തർക്കും വ്യത്യസ്ത കാലയളവിലുള്ള ജയിൽ ശിക്ഷ വിധിച്ചത്. തുടർന്ന് ഇന്ത്യയുടെ നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ പരിഗണിച്ച് നാവികരെ മോചിപ്പിക്കാൻ ഖത്തർ അമീർ ഉത്തരവിടുകയായിരുന്നു.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.