ന്യൂഡൽഹി: ഇന്ത്യയുടെ പിടിവാശിയിൽ അയഞ്ഞ് കാനഡ. ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ഉത്തരവാദിത്വത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു.
തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന.കാനഡയുടെ 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബർ 10-നകം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ
10ന് ശേഷം ഇന്ത്യയിൽ തുടർന്നാൽ
നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 62 നയതന്ത്ര
ഉദ്യോഗസ്ഥരാണ് കാനഡയ്ക്ക് ഇന്ത്യയിലുളളത്. കനേഡിയൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്ത്യ- കാനഡ ബന്ധം പഴയരീതിയിലേക്ക് എത്തിക്കാൻ അമേരിക്ക ശ്രമങ്ങൾ തുടരുകയാണ്. ഇരു രാജ്യങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും
വിഷയം പരിഹരിക്കപ്പെടുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ്
വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.