ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിനു വേണ്ടി ഭാരോധ്വഹനത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഫാരെസ് ഇബ്രാഹിം എന്ന ഇരുപത്തിമൂന്നുകാരൻ. 96kg പുരുഷവിഭാഗത്തിലാണ് ഫാരെസ് ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. ഖത്തറിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ആദ്യ സ്വർണ മെഡലാണിത്. സ്വർണം നേടിയതിനൊപ്പം തന്നെ രണ്ടു റെക്കോർഡുകൾ കൂടി കുറിക്കാൻ ഫാരെസ് ഇബ്രാഹിമിന് സാധിച്ചിട്ടുണ്ട്.
2019 വേൾഡ് സിൽവർ മെഡൽ ജേതാവായ ഫാരെസ് ക്ളീൻ ആൻഡ് ജെർക്ക്(225kg) വിഭാഗത്തിലും ടോട്ടൽ ലിഫ്റ്റ്(402kg) വിഭാഗത്തിലുമാണ് റെക്കോർഡോടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്. ഫാരെസിന്റെ സ്വർണ മെഡൽ ഖത്തറിന്റെ ഒളിമ്പിക്സിലെ ആറാമത്തെ മെഡൽ നേട്ടമാണ്. ഭാരോധ്വഹനത്തിൽ രണ്ടാമത്തേതും.
ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി ഫാരെസിന്റെ നേട്ടം കാണുവാനായി വേദിയിലുണ്ടായിരുന്നു. ആദ്യശ്രമത്തിൽ തന്നെ ക്ളീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 217കിലോ ഉയർത്താൻ സാധിച്ചതോടെ ഫാരെസ് ഇബ്രാഹിം ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പുരസ്‌കാരദാനത്തിനു ശേഷം നേരിട്ട് തന്നെ ഷെയ്ഖ് ജോവാൻ ഫാരെസിനു അഭിനന്ദനമറിയിക്കുകയും ചെയ്തു.
ഫാരെസിന്റെ ഈ സുവർണ നേട്ടം ഷെയ്ഖ് ജോവാൻ രാജാവായ ആമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും തന്റെ പിതാവായ ആമിർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്കും ഖത്തർ ജനതക്കും സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വെള്ളി നേടിയ വെനസ്വേലയുടെ കെയ്‌ഡോമർ സാഞ്ചസിനെയും വെങ്കലം നേടിയ ജോർജിയയുടെ ആന്റൺ പ്ലിയെസ്‌നോയിയെയും മറികടന്നാണ് ഫാരെസ് ഇബ്രാഹിം ഈ ചരിത്രനേട്ടം കൈവരിച്ചത്.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.