ദോഹ: വെള്ളിയാഴ്ച മുതൽ ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മന്ത്രിസഭ. ഇന്ന് വൈകീട്ട് അമീരി ദീവാനിയില്‍ ചേര്‍ന്ന യോഗത്തിലാണ് രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ കർശനമാക്കിയത്. യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു.
കാബിനറ്റ് തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടവ
ജിമ്മുകള്‍ അടച്ചിടുക, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളില്‍ പ്രവേശനം നിരോധിക്കുക, സിനിമ തീയേറ്റര്‍, മ്യൂസിയം, റെസ്റ്റോറന്റുകള്‍ എന്നിവടങ്ങളിലെ ആളുകളെ നിയന്ത്രിക്കുക.
സ്വകാര്യ മേഖലയിലെയും പൊതു മേഖലയിലെയും 80 ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് തൊഴിലിടങ്ങളില്‍ ഹാജരാവാന്‍ അനുമതിയുള്ളത്. തൊഴിലിടങ്ങളിലെ മീറ്റിങ്ങുകള്‍ക്ക് അഞ്ച് പേര്‍ക്ക് മാത്രമായി അനുമതി ചുരുക്കിയിട്ടുണ്ട്.
പള്ളികള്‍ ജുമുഅ നമസ്‌കാരത്തിനും അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്കും മാത്രമായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. പള്ളികളിലെ ടോയിലറ്റുകള്‍, അംഗശുദ്ധി വരുത്തുന്ന സൗകര്യങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
വീടുകളിലും ഹാളുകളിലുമുള്ള ഒത്തൊരുമിക്കലുകള്‍ നിരോധിക്കുകയും തുറന്ന സ്ഥലങ്ങളില്‍ അഞ്ച് പേര്‍ക്ക് മാത്രം കൂടികാഴ്ചകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ശൈത്യകാല ക്യാമ്പുകളില്‍ ഒരേ വീടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. വിവാഹ ചടങ്ങുകള്‍ക്ക് തുറന്ന സ്ഥലങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലും അനുമതിയില്ല. കോര്‍ണിഷ്, ബീച്ച്, പൊതു ഉദ്യാനങ്ങള്‍ എന്നിവടങ്ങളിലെ ശാരീരിക പരിശീലനത്തിനുള്ള സൗകര്യങ്ങളും കളി സ്ഥലങ്ങളും അടച്ചിടും.
പൊതു ഉദ്യാനങ്ങളിലും മറ്റും ഒരേ വീട്ടില്‍ നിന്നുള്ളവര്‍ക്കോ അല്ലെങ്കില്‍ രണ്ട് പേര്‍ക്കോ മാത്രമായിരിക്കും അനുമതി നല്‍കുക. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് മാത്രമായിരിക്കും അനുമതി. മെട്രോ, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഇവയുടെ ശേഷി 20 ശതമാനമായി പരിമിതപ്പെടുത്തും.
രാജ്യത്തെ എല്ലാ ഡ്രൈവിങ് സ്‌കൂളുകളും അടച്ചിടും. സിനിമ തീയേറ്ററുകളില്‍ ശേഷി 20 ശതമാനായി കുറയ്ക്കും. തീയേറ്ററുകളില്‍ മറ്റു പരിപാടികള്‍ സംഘടിപ്പിക്കണമെങ്കില്‍ അധികൃതരുടെ സമ്മത പത്രം ആവശ്യമാണ്.
സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ ഓണ്‍ലൈന്‍ ആക്കി മാറ്റുക, കായിക കലാ എക്‌സിബിഷനുകള്‍ക്ക് മതിയായ അംഗീകാരം ഉണ്ടായിരിക്കുക, വാണിജ്യ കേന്ദ്രങ്ങളില്‍ 30 ശതമാനം മാത്രം സന്ദര്‍ശകര്‍ക്ക് അനുമതി, കഫെകളിലും റെസ്റ്റോറന്റുകളിലും ക്‌ളീന്‍ ഖത്തര്‍ പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് 50 ശതമാനവും അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 30 ശതമാനവും അനുമതി തുടങ്ങിയവയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍.
രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങളെന്നും നിയമ ലംഘകരെ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.